ഗുരുവായൂർ: ചാർട്ടേർഡ് അക്കൗണ്ടന്റാണെന്നു തെറ്റിദ്ധരിപ്പിച്ച് ലോഡ്ജ് ഉടമയിൽനിന്ന് 13.65 ലക്ഷം തട്ടിയ ആളെ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻനഗറിൽ താമസിക്കുന്ന മലയാളിയായ നീലകണ്ഠൻ മൂസതി(56)നെയാണ് ടെമ്പിൾ സിഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തത്.
ഗുരുവായൂർ പടിഞ്ഞാറേനടയിലെ സത്യാ ഇൻ ലോഡ്ജുടമയ്ക്കു ജിഎസ്ടി കണക്കുകൾ ശരിയാക്കിനൽകാമെന്നു വാഗ്ദാനംചെയ്താണ് പണം തട്ടിയത്. 2024 ജൂലൈ ഒന്നുമുതൽ 2025 നവംബർ ഒന്നുവരെയുള്ള കാലയളവിൽ പല പ്രാവശ്യമായി പണം കൈപ്പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് ഗുരുവായൂരിൽനിന്നു മുങ്ങിയ പ്രതി പല സിമ്മുകൾ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ചെന്നൈ, പേരാനെല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ സ്ഥലങ്ങളിൽ ഒരാഴ്ചയോളം നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിലാണ് ചെന്നൈയിൽനിന്നു പിടികൂടിയത്.
ബികോം ബിരുദധാരിയായ പ്രതി ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന വ്യാജേന ലക്ഷ്വറി ഹോട്ടലുകളിൽ റൂമെടുത്തു താമസിച്ചാണ് തട്ടിപ്പു നടത്തിവന്നിരുന്നത്.